2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

dukhavaartta

മൂന്ന്‌
ഒരു ദുഃഖവാർത്ത

സൂനുവിന്റെ ഴാവൂങ്ങ്‌ കഥകൾ മുഴുവനാക്കും മുമ്പുതന്നെ വേണുവിന്‌ വീട്ടിലേയ്ക്കു മടങ്ങേണ്ടി വന്നു. അവന്റെ അച്ഛൻ വീട്ടിൽ വന്നു കയറുന്നതു സ്ക്രീനിൽ കണ്ടപ്പോൾ അവൻ ചാടിയെഴുനേറ്റിട്ടു പറഞ്ഞു, “അച്ചന്റെ കയ്യിലെ പൊതി കണ്ടോ? ഞങ്ങൾക്കുള്ള പുതിയ ഡ്രസ്സുകളാവും. ഉടനെ എന്നെ വിളിക്കാൻ ഗീതയെ വിടും. അവൾ വരുന്നതിനു മുമ്പു പോയേക്കുകയാ ഭേദം.”
“ശരിയാ,”സൂനു പറഞ്ഞു. “ഇനിയെപ്പഴാ വരുക?”
“നാളെ രാവിലെ വരാം.”
സൂനു അവനെ വാഹനത്തിനു പുറത്തു വിട്ടു യാത്ര പറഞ്ഞപ്പോൾ വേണു പറഞ്ഞു. “ഒരു കാര്യം പറയാൻ മറന്നു. സന്ധ്യയ്ക്കു വിളക്കു വയ്ക്കാൻ പെണ്ണുങ്ങളാരെങ്കിലുമാവും വരുക. ആ നേരത്തിറങ്ങി നടന്നു കണ്ണിൽ പെടണ്ട. അഥവാ വല്ല ഫാൻസിഡ്രസ്സും നടത്തുകയാണെങ്കിൽ തോന്നിയപോലെ വേഷം കെട്ടരുത്‌.”
“ഓ! അതോർത്ത്‌ ഭയം വേണ്ട. നേരത്തെ ചെയ്തതൊക്കെ മനഃപൂർവ്വമാ.”
അവൻ ഇലഞ്ഞിത്തറ കടന്നപ്പോളേയ്ക്കും ഗീത എത്തിയിരുന്നു. അവൾ വിളിച്ചുപറഞ്ഞു, “അച്ഛൻ വന്നു. ഏട്ടനെ വിളിക്കണു.”
“ഞാൻ കണ്ടു. അതുകൊണ്ടാ ഓടി വന്നത്‌.” പറഞ്ഞു കഴിഞ്ഞാണ്‌ അതിലെ അബദ്ധം അവനോർത്തത്‌. പക്ഷേ ഗീതയുടെ അടുത്ത ചോദ്യം അവനു രക്ഷപെടാനുള്ള വഴിയുണ്ടാക്കി.
“അതെങ്ങന്യാ? വല്ല കുട്ടിച്ചാത്തനും ടീവീല്‌ കാട്ടിത്തന്നോ?“
ആശ്വാസത്തോടെ അവൻ പറഞ്ഞു. ”ഓ!“
ഒരു തമാശ കേട്ടിട്ടെന്നപോലെ അവൾ ചിരിച്ചു.
ഇനി മേലിൽ വല്ലതും പറയുമ്പോൾ നല്ലതുപോലെ ആലോചിച്ചു വേണം, വേണു മനസ്സിലോർത്തു. സർപ്പക്കാവിനുള്ളിലൊരു വിദൂരഗോളവാസിയുള്ളത്‌ ആരെങ്കിലുമറിഞ്ഞാൽ കുഴപ്പമാവും.
വീട്ടിലെത്തി, അച്ഛന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ്‌ അച്ഛൻ പറഞ്ഞത്‌. ”ഒരു ബാഡ്‌ ന്യൂസൊണ്ട്‌. നിങ്ങൾ കളിക്കുന്ന മൈതാനമില്ലേ, അമ്പലത്തിനടുത്തുള്ളത്‌? അവിടെ ഒരു കെമിക്കൽ ഫാക്ടറി തുടങ്ങാൻ പോകുന്നു. ഇന്നാണ്‌ മന്ത്രി അതിനുള്ള അനുവാദം ഒപ്പിട്ടുകൊടുത്തത്‌, ഒരു വിദേശിസ്ഥാപനത്തിന്‌“
വേണു തരിച്ചിരുന്നു. അമ്മ ചോദിച്ചു, ”അതെങ്ങിനെയാ. ആ സ്ഥലം കുട്ട്യോൾക്കുള്ള പാർക്കിനുള്ളതല്ലേ?“
”പാർക്കിനു റിസർവ്വു ചെയ്യാൻ ഉത്തരവിട്ടതും ഇതേ മന്ത്രി തന്നെ. പക്ഷേ സ്വാധീനമുള്ള പണക്കാരൻ വന്നപ്പോൾ മട്ടുമാറി.“
വേണു പ്രതിഷേധിച്ചു. ”അതു പറ്റില്ല. കഴിഞ്ഞ ശിശുദിനത്തിന്‌ കളക്ടർ പറഞ്ഞതാ ഓണത്തിനു മുമ്പ്‌ പാർക്കിനുള്ള പണി തുടങ്ങുമെന്ന്‌.“
”പണി വിഷുവിനു മുമ്പു തന്നെ തൊടങ്ങും. പക്ഷേ പണിയണതു പാർക്കല്ല, ഫാക്ടറിയാ.“
”ആരും ചോദിക്കാനും പറയാനുമില്ലേ?“ അമ്മ ചോദിച്ചു.
”ചോദിക്കണ്ടതു നാട്ടുപ്രമാണിമാരല്ലേ? ആയിരം പേർക്കു പണി കിട്ടുമെന്നൊക്കെ പറഞ്ഞ്‌ അവരെ വശത്താക്കിയിരിക്കയാ. തുടങ്ങുമ്പോൾ കാണാം, മുഴുവൻ കമ്പ്യൂട്ടറും റോബൊയുമാവും. പത്തു പേർക്കു പണികിട്ടിയാലായി. വണ്ടിയിൽ ചാക്കു കേറ്റണ പണി പോലും കാണില്ല, ഈ നാട്ടുകാർക്കു വേണ്ടി.“
അച്ഛന്റെ ധാർമ്മികരോഷം നിറഞ്ഞ പ്രസംഗം അവസാനിച്ചത്‌ പതിവുവാചകത്തിലാണ്‌. ”ഗുണം വരാൻ പ്രയാസമാ.“
പിറ്റേദിവസം പ്രാതൽ കഴിഞ്ഞ്‌ സർപ്പക്കവിനുള്ളിൽ, തന്റെ പുത്തൻസുഹൃത്തിന്റെ ‘പത്തായപ്പുര’യിലേയ്ക്കു പോയപ്പോഴും വേണുവിന്റെ മനസ്സു നിറയെ കളിസ്ഥലം പൊയ്പോകുമല്ലോ എന്ന ദുഃഖമായിരുന്നു. കാട്ടിനുള്ളിൽ കയറിയയുടൻ സൂനുവിനെ വിളിക്കാനുണ്ടായ വിചാരം അവൻ വേ?ം അടക്കി. ആരെങ്കിലും കേട്ടാൽ കുഴച്ചിലാകും. പേടകത്തിനു വെളിയിൽ എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം സംശയിച്ചുനിന്നപ്പോഴേയ്ക്കും അതിന്റെ കവാടം തനിയേ തുറന്നു; ശബ്ദമുണ്ടക്കാതെ. അകത്തുകടന്നയുടൻ അടയുകയും ചെയ്തു. സൂനു തന്റെ യന്ത്രത്തിലൂടെ സംസാരിക്കാൻ പാകത്തിൽ തയ്യാറായിട്ടിരുപ്പുണ്ട്‌.
”ഓം നമഃശിവായ“ എന്നു പറഞ്ഞാണ്‌ അവൻ വേണുവിനെ സ്വാഗതം ചെയ്തത്‌.
അൽപ്പം വിസ്മയത്തോടെ വേണു കോദിച്ചു, ”സൂനുവെന്തിനാ നാമം ജപിക്കുന്നത്‌?“
”ജപിക്കലോ? ഇന്നലെ ആദ്യം കണ്ടപ്പോൾ അഭിവാദനം ചെയ്തത്‌ അതു പറഞ്ഞിട്ടല്ലേ? ഞാൻ കരുതി നിങ്ങളുടെ രീതി അതാണെന്ന്‌.“
”ഓഹോ!“ വേണു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതു സത്യത്തിൽ, തന്റെ കുട്ടിച്ചാത്തൻ വേഷം കണ്ടിട്ടുണ്ടായ പേടി പോകാൻ ഞാൻ ജപിച്ചതാ“.
”അപ്പോൾ പിന്നെ ശരിക്കുള്ള അഭിവാദനരീതി എങ്ങിനെയാ?“
”സ്ഥിരമായിട്ടൊരു രീതിയൊന്നും ഞങ്ങൾക്കില്ല. ഇപ്പോഴൊക്കെ സായിപ്പിന്റെ സമ്പ്രദായമാ.“ ഇത്രയും പറഞ്ഞിട്ട്‌ അവൻ പലതരം അഭിവാദനങ്ങൾ പറഞ്ഞും കാണിച്ചും കൊടുത്തു. സ്സൊനു അതെല്ലാം ശ്രദ്ധയോടെ മനസ്സിലാക്കി.
വേണുവിനുമുണ്ടായിരുന്നു ഒരു സംശയം കോദിക്കാൻ. ”ഞാൻ വന്നയുടൻ മുട്ടുകപോലും ചെയ്യുന്നതിനുമുൻപ്‌ എങ്ങിനെയറിഞ്ഞു. അതോ കതകു തനിയേ തുറന്നതാണോ?“
”അതങ്ങിനെ തനിയേ തുറക്കുകയൊന്നുമില്ല. അതിനു ചില കോഡുകളൊക്കെയുണ്ട്‌. വേണു വരുന്നതു ഞാൻ കണ്ടിരുന്നു. വാസ്തവത്തിൽ ഇന്നലെ വേണു പോയപ്പോൾ മുതൽ ഞാൻ നിങ്ങളെയൊക്കെത്തന്നെ നോക്കിയിരിക്കയായിരുന്നു. ഇന്നലെയെന്താ നിങ്ങൾ വലിയ ഗൗരവമുള്ളതെന്തോ ചർച്ച ചെയ്യുന്നതു പോലെ ..?“
”ശരിയാ. കാര്യം വളരെ ഗൗരവമുള്ളതുതന്നെ. പത്രക്കാരെഴുതുന്നതുപോലെ പറഞ്ഞാൽ, ജീവന്മരണപ്രശ്നം!“ കളിസ്ഥലം ഫാക്ടറിക്കു കൊടുക്കാനുള്ള മന്ത്രിയുടെ തീരുമാനത്തെപ്പറ്റി വളരെ വിസ്തരിച്ചു പറഞ്ഞു. അവൻ പറഞ്ഞു നിറുത്തിയതിങ്ങനെയായിരുന്നു.
”ഈ മന്ത്രിമാരെക്കൊണ്ടു തോറ്റു. മീറ്റിങ്ങിൽ വച്ച്‌ അലറിവിളിച്ചു പറയും, കുഞ്ഞുങ്ങളാണു ദേശത്തിന്റെ ഭാവി. അവർക്കുവേണ്ടി ചെയ്യുന്നതെല്ലാം വിളനിലത്തിൽ വിത്തിറക്കുന്നതു പോലുള്ള നല്ല കാര്യമാണ്‌ എന്നൊക്കെ. പക്ഷേ കാട്ടിക്കൂട്ടുന്നതൊക്കെ ഒരു തമ്പ്രാൻ പറഞ്ഞതുപോലെ, ഏട്ടിലപ്പടി, പയറ്റിലിപ്പടി. ഇവരുടെയൊക്കെ ചെറുപ്പത്തിൽ കളിക്കാൻ സ്ഥലത്തിനൊന്നുമൊരു പഞ്ഞവുമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയതല്ലല്ലോ?“
സൂനുവിന്റെ പ്രതികരണം വലിയ ഗൗരവത്തോടെയായിരുന്നു. ”നഗരത്തിനടുത്തു യാതൊരു കാരണവശാലും വച്ചുകൂടാത്ത സ്ഥാപനമാണ്‌ കെമിക്കൽ ഫക്ടറി. ഞങ്ങളുടെ ​‍്ര?ഹത്തിനെ കുളം തോണ്ടിയത്‌ ഈത്തരം നരകക്കുഴികൾ തന്നെയാണ്‌.“
അൽപ്പനേരം ആലോചിച്ചിരുന്നിട്ടു ആ അതിവിദൂരഗ്രഹവാസി പറഞ്ഞതു കേട്ടപ്പോൾ വേണുവിനു തോന്നി, ഭൂമിയുടെ ഭാവിയെപ്പറ്റിയുള്ള പ്രവചനമാണു നടക്കുന്നത്‌ എന്ന്‌.
”ഒരായിരം കൊല്ലം മുമ്പു വരെ, ഴാവൂങ്ങും പച്ചപിടിച്ച ഗ്രഹമായിരുന്നു. എങ്ങും ഹരിതാഭം. വെറുമൊരു നൂറ്റാണ്ടിൽ കുറഞ്ഞ കാലം കൊണ്ടാണതൊക്കെ നഷ്ടമായത്‌. ആലോചനയില്ലാത്ത വനം നശീകരണം, ഭാവനയില്ലാത്ത വ്യവസായീകരണം, രാസവിപ്ലവം, അണുവിപ്ലവം എല്ലാം കൂടി, നിങ്ങളുടെ ഒരു പുസ്തകത്തിലെങ്ങാണ്ടു വായിച്ചതു പോലെ കുട്ടിയമ്മാവനായി, കുരങ്ങായി; തോട്ടം വെളുത്തു.“
”ആരും എതിർത്തില്ലേ?“
”ഓ! എതിർപ്പൊക്കെ ഉണ്ടായി. പക്ഷേ അവർ വളരെക്കുറച്ചു പേർ മാത്രം. കുറേപ്പേരെ സ്ഥാനമാനങ്ങൾ കൊടുത്തു മിണ്ടിക്കാതെയാക്കി. കുറേപ്പേരെ വികസനത്തിന്റെ ശത്രുക്കളെന്നു മുദ്രയടിച്ചു. കുറേപ്പേരെ സർവ്വനാശത്തിന്റെ പ്രവാചകർ എന്നു വിളിച്ചു കളിയാക്കി.“
”ഇവിടെ നടന്നു വരുന്നതും അതൊക്കെത്തന്നെ“ വേണു പറഞ്ഞു. ”ഇക്കണക്കിനു അദ്ധികം കഴിയുന്നതിനു മുമ്പു ഞങ്ങളും നിങ്ങളുടെ വഴിക്കാവുമല്ലോ!“
”പറയേണ്ടി വന്നതിൽ ഖേദമുണ്ട്‌. ചങ്ങാതീ. ഒക്ഷേ സത്യാവസ്ഥ അതാണ്‌.“
വേണു നിസ്സഹായതയോടെ പറഞ്ഞു, ”വലിയവർ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നിടത്തു കുട്ടികളെന്തു ചെയ്യാൻ!“
സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. ഉച്ചയായപ്പോൾ വേണു പറഞ്ഞു, ”ചോറുണ്ണാറായി. അച്ഛൻ വരുമ്പോൾ വീട്ടിൽക്കാണാതിരുന്നാൽ ഉടൻ സമൻസു വരും. അതിനു മുമ്പു പോകുന്നതാ നല്ലത്‌.“
അവൻ എഴുനേറ്റു.

2009, മാർച്ച് 25, ബുധനാഴ്‌ച


രണ്ട്‌
ഗോളാന്തരയാത്രികന്
‍വേണുവിനേയും കൂട്ടിക്കൊണ്ട്‌ ആ അജ്ഞാതമനുഷ്യന്‍ സര്‍പ്പക്കാവിന്റെ ഒത്തനടുക്കെത്തി. അയാളുടെ പിന്നില്‍ നടക്കുമ്പോള്‍ വേണു ഊഹിക്കുവാന്‍ ശ്രമിച്ചു. എന്തിനായിരിക്കുമിയാള്‍ തന്നെ കൊണ്ടുപോകുന്നത്‌? നിധികണ്ടുപിടിക്കുവാന്‍ വേണ്ടി കുട്ടികളെ ബലികൊടുകുന്ന മന്ത്രവാദിയോ മറ്റോ ആയിരിക്കുമോ? ഏയ്‌, ഇയാളെ കണ്ടിട്ട്‌ അത്ര ക്രൂരനാണെന്നു തോന്നുന്നില്ല. ജയിലില്‍ക്കിടക്കുന്ന തന്റെ കൂട്ടാളികളെ വിടുവിക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ മക്കളെ അപഹരിക്കുന്ന ഭീകരന്മാരുണ്ട്‌. അങ്ങിനെ വല്ലവരുമാകുമോ? പക്ഷേ അച്ഛനിന്നേ വരെ ഭീകരന്മാരെ പിടിച്ച്‌ അകത്താക്കിയതായി കേട്ടിട്ടില്ല. കള്ളക്കടത്തുകാരനോ, കൊള്ളക്കാരനോ മറ്റോ ആയിരിക്കുമോ? ആരായാലും തത്ക്കാലം അനുസരിക്കുകയേ നിവൃത്തിയുള്ളൂ. അവന്റെ കയ്യിലെ മൃത്യുകിരണത്തിന്റെ ശകതി കണ്ടതാണല്ലോ?കാടിന്റെ ഒത്തനടുക്കു ചുറ്റുപാടുകളേകാള്‍ താണ ഒരു സ്ഥലമുണ്ടായിരുന്നു. അവിടേയ്ക്കാണയാള്‍ അവനെക്കൊണ്ടുപോയത്‌. മുമ്പവിടെ ഒരു കൊക്കരണിയുണ്ടായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞ്‌ അവന്‍ കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ ഒരു കുഴി മാത്രമേയുള്ളു. നാലു വശത്തുനിന്നും ഇഞ്ചയും മറ്റു മുള്‍പ്പടര്‍പ്പുകളും കയറി കിടക്കുന്നു. മഴക്കാലത്തു മാത്രം കുഴിനിറയെ വെള്ളമുണ്ടാകും. മഴമാറിയാല്‍ ചെളിയും പിന്നെ അതുണങ്ങി വിണ്ട കട്ടകളും. ഇപ്പോഴത്തെ അവസ്ഥ അതാണ്‌. അവിടെയെത്തിയപ്പോള്‍ അജ്ഞാതന്‍ നിന്നു. ഇടത്തേക്കൈ പൊക്കി ഒന്നുരണ്ടുവട്ടം വീശി. വാളുകൊണ്ടരിഞ്ഞാലെന്ന പോലെ മുള്‍പ്പടര്‍പ്പിന്റെ ഒരുഭാഗം തറപറ്റി. അവിടെ അകത്തേയ്ക്കു കടക്കാന്‍ പാകത്തില്‍ വഴി തെളിഞ്ഞു. "ശ്ശെടാ! ഇതു കൊള്ളാമല്ലോ! വേണ്ടപ്പോള്‍ ആയുധമോ പണിയുപകരണമോ എന്തു വേണമെങ്കിലുമാക്കാം!" വേണു മനസ്സിലോര്‍ത്തു. കുഴിയുടെ നടുവിലതാ വലിയൊരു പത്താഴം പോലെ എന്തോ ഒന്ന്. മുമ്പൊന്നും അതവിടെയുണ്ടായിരുന്നില്ലെന്നു വേണുവിനു നല്ല ഉറപ്പുണ്ടായിരുന്നു. അജ്ഞാതന്‍ പണി തീര്‍ത്തതാവും. നേരത്തേ സൂചിപ്പിച്ച ആ വാഹനത്തിന്റെ ഗാരേജാവണം. സംഗതി എന്താണെങ്കിലും ഈ കാട്ടില്‍ ആരുമറിയാതെ ഇയാളിതെത്തിച്ചതെങ്ങിനെയാണാവോ? അത്ഭുതം തന്നെ. ആ പെട്ടകത്തിന്റെ ചുവരില്‍ കതകോ ജനലോ ഒന്നും കാണാനുണ്ടായിരുന്നില്ല. എങ്ങിനെയാണാവോ അകത്തു കടക്കാന്‍ പോകുന്നത്‌!ഒട്ടും കാത്തുനില്‍ക്കാതെതന്നെ ആ സംശയം തീര്‍ന്നു. അപരിചിതന്‍ ആ പത്താഴത്തിനടുത്തെത്തേണ്ട താമസം അതിന്റെ ഒരു ഭാഗം സാവധാനം അല്‍പ്പം വെളിയിലേയ്ക്കുതള്ളിയിട്ടു വശത്തേയ്ക്കു വഴുതിമാറി; യാതൊരുവിധത്തിലുമുള്ള ശബ്ദവുമുണ്ടാക്കാതെ. തുടര്‍ന്ന് രണ്ടുപടികള്‍ മാത്രമുള്ള ഒരു കോണി പുറത്തു വന്നു. അയാള്‍ വേണുവിനോട്‌ ആദ്യം അകത്തു കയറാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശിച്ചത്‌ വേണു അനുസരിച്ചു. പിന്നാലെ അയാളും അകത്തെത്തിയയുടന്‍ കോവണി അകത്തെയ്ക്കു മടങ്ങി, കതക്‌ അടഞ്ഞു. ആരാണതു ചെയ്തതെന്നറിയാന്‍ വേണു സൂക്ഷിച്ചു നോക്കി. തീരെ ഇടുങ്ങിയ ആ മുറിയ്ക്കകത്ത്‌ അവരെക്കൂടാതെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല.ആ പത്താഴത്തിന്റെ ഭിത്തിയില്‍ ചേര്‍ത്തുണ്ടാക്കിയതുപോലെ ഒരു അലമാരയുണ്ടായിരുന്നു. വെളുത്ത പ്ലാസ്റ്റിക്കുപോലെ എന്തോ ഒന്നുകൊണ്ടുണ്ടാക്കിയത്‌. അതിനും കതകൊന്നും ഉള്ളതുപോലെ തോന്നിയില്ല. കമ്പ്യൂട്ടറിന്റേതുപോലുള്ള ഒരു സ്ക്രീനും സ്പീക്കറുകള്‍ക്കു വേണ്ടിയുള്ളതുപോലെ വലകൊണ്ടടച്ച ഒരു ദ്വാരവുമൊഴിച്ചാല്‍ പേ.റ്റകത്തിന്റെ ചുവര്‍ പൂര്‍ണ്ണമായും നിരപ്പും മിനുസവുമുള്ളതായിരുന്നു. അയാള്‍ ഭിത്തിയില്‍ എവിടെയോ ഒന്നു ഞെക്കിയപ്പോള്‍ താഴെ രണ്ടിടത്തുള്ള ചുവര്‍ അടര്‍ന്നുവന്നു, ഒന്നു തിരിഞ്ഞപ്പോള്‍ അവയ്ക്കു കലുകള്‍ മുളച്ചു. ഒന്നില്‍ സ്വയം ഇരുന്നിട്ടു മറ്റതിലേയ്ക്കു വേണുവിനെയും ക്ഷണിച്ചു. അവനും ഇരുന്നു.പിന്നെയും അയാള്‍ എവിടെയൊക്കെയോ മാറിമാറി ഞെക്കിയപ്പോള്‍ ഒരു കാല്‍ക്കുലേറ്ററിന്റെയത്രയുള്ള കീ ബോര്‍ഡു വെളിയില്‍ വന്നു. അതിലയാള്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ സ്ക്രീനിനും സ്പീക്കറിനും ജീവന്‍ വച്ചു. "ഭൂമീവാസിക്കു ഈ ശൂന്യാകാശവാഹനത്തിലേയ്ക്കു സ്വാഗതം. ഞാന്‍ വന്നത്‌ ഴാവൂങ്ങ്‌ എന്ന ഒരു വിദൂരഗ്രഹത്തില്‍ നിന്നാണ്‌. ഡഫിന്‍ എന്ന നക്ഷത്രത്തിന്റെ ഗ്രഹമാണ്‌ ഴാവൂങ്ങ്‌. അപരിചിതമായ പേരുകള്‍ കേട്ട്‌ പരിഭ്രമിക്കേണ്ട. നിങ്ങളുടെ അത്യന്താധുനികശാസ്ത്രജ്ഞന്മാര്‍ക്കും ഈ ഗോളങ്ങളുടെ അസ്തിത്വത്തെപ്പറ്റി പോലും ഒന്നുമറിഞ്ഞുകൂടാ. ആകാശഗംഗയെന്നു നിങ്ങള്‍ വിളിക്കുന്ന നക്ഷത്രവ്യൂഹത്തില്‍ നിന്നൊക്കെ അനേകലക്ഷം പ്രകാശശതാബ്ദങ്ങള്‍ക്കപ്പുറമാണവ".അയാള്‍ പറഞ്ഞ ദൂരം എത്രയാണെന്നു കൃത്യമായി മനസ്സിലായില്ലെങ്കിലും അതു വലിയൊരു ദൂരമാണെന്നു വേണുവിനു മനസ്സിലായി. അല്‍പ്പമൊന്നു നിറുത്തിയിട്ട്‌ സ്പീക്കറില്‍ നിന്നുള്ള ശബ്ദം തുടര്‍ന്നു, "നിങ്ങള്‍ ഭൂമിവാസികള്‍ തമ്മില്‍ത്തമ്മില്‍ പേരുകളല്ലേ വിളിക്കുന്നത്‌?" സൂക്ഷിച്ചുനോക്കിയപ്പോള്‍ വേണുവിനൊരു കാര്യം പിടികിട്ടി. തന്നോടു സംസാരിക്കുന്നത്‌ ആ അപരിചിതന്‍ തന്നെയാണ്‌. ആരോ അയാള്‍ പറയുന്നതിനെ അപ്പപ്പോള്‍ തര്‍ജ്ജമചെയ്യുകയാണ്‌. അയാള്‍ നേരത്തേ സൂചിപ്പിച്ച യന്ത്രമായിരിക്കും. കൊള്ളാം നല്ല വിദ്യ! എവിടെപ്പോയാലും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വേണു മറുപടിപറഞ്ഞത്‌ അപരിചിതന്റെ നേരേ തിരിഞ്ഞിട്ടാണ്‌. "ശരിയാ. എന്റെ പേര്‌ വേണുഗോപാല്‍. വേണു എന്നു ചുരുക്കിയും വിളിക്കും. നിങ്ങളുടെ പേരെന്താ?"അയാള്‍ ചിരിച്ചു, "ശാസ്ത്രീയമായ പുരോഗതിക്കിടയില്‍ ഞങ്ങള്‍ പലതും കളഞ്ഞുകുളിച്ചു. അതിലൊന്ന് പേരിട്ടുവിളിക്കുന്ന പാരമ്പര്യമാണ്‌. ഞങ്ങളെ തിരിച്ചറിയാന്‍ കുറേ അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കോഡുകളാണുള്ളത്‌. നിങ്ങളുടെ കറന്‍സി നോട്ടുകളിലും ലോട്ടറിടിക്കറ്റിലുമൊക്കെയുള്ളതുപോലെ. വേണുവെന്ന പേരു കൊള്ളാം. ചെറുതായതുകൊണ്ട്‌ ഓര്‍ക്കാനെളുപ്പം. ഈവിടെത്തങ്ങുന്ന സമയമത്രയും ഉപയോഗിക്കാന്‍ ഒരു പേരിനു വേണ്ടി ഞാന്‍ നിങ്ങളെപ്പറ്റിയുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില വമ്പന്‍ പേരുകള്‍ കണ്ടു. ബാലഗംഗാധരതിലകന്‍, എഡിസണ്‍ അരാന്തസ്‌ നാസിമാന്റോ, പുത്തങ്കാവു മാത്തൂത്തരകന്‍, വിഷ്ണുനാരായണന്‍നമ്പൂതിരി. കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും ഓര്‍ക്കാന്‍ വിഷമം. ചെറിയൊരു പേര്‌ കണ്ടുപിടിച്ചോളൂ എനിക്കും".അല്‍പ്പമാലോചിച്ചിട്ട്‌ അവന്‍ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേരു പറഞ്ഞു, "സൂനു" എന്നായാലോ?"കൊള്ളാം, വേണു, സൂനു. തമ്മില്‍ച്ചേരും."പിന്നെ കുറേ നേരം അവര്‍ പലതും സംസാരിച്ചു. ഴവൂങ്ങിനെപ്പറ്റി വേണുവിന്‌ ധാരാളം ചോദിക്കാനുണ്ടായിരുന്നു. ഭൂമിയേപ്പറ്റി അധികമൊന്നും പറയേണ്ടി വന്നില്ല. വേണുവിനറിയാവുന്നതിലധികം അയാള്‍ക്കറിയാം. തങ്ങളുടെ ഗ്രഹത്തിനോട്‌ ഏറ്റവും അടുത്ത, ജനവാസമുള്ള ഗ്രഹമായ ഭൂമിയേപ്പറ്റി ഴാവൂങ്ങിലുള്ള ശാസ്ത്രജ്ഞന്മാര്‍ വിശദമായി മനസ്സിലാക്കിയിട്ടുണ്ടെന്നു സൂനു പറഞ്ഞപ്പോള്‍ വേണു ചിരിച്ചു, നല്ല അടുപ്പം തന്നെ! കോടിക്കണക്കിനു കിലോീമീറ്റര്‍!സൂനു പറഞ്ഞ കാര്യങ്ങളില്‍ നിന്നും വേണു മനസ്സിലാക്കി, ഴാവൂങ്ങുകാര്‍ ഭൂമിയിലെ മനുഷ്യരേക്കാള്‍ ശാസ്ത്രീയപുരോഗതിയില്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ മുന്നിലാണ്‌. ഇന്ന് ഭൂമിയില്‍ അത്യന്താധുനികമായി കണക്കാക്കുന്നത്‌ പലതും അവിടെ ആയിരം വര്‍ഷങ്ങള്‍ പഴയ അറിവാണ്‌. ശാസ്ത്രീയോപകരണങ്ങളുപയോഗിച്ച്‌ അവര്‍ക്കു കാട്ടാന്‍ പറ്റുന്നതു പലതും മനുഷ്യര്‍ക്കു മഹേന്ദ്രജാലമായേ തോന്നൂ. ഉദാഹരണമായി ഒന്നു രണ്ടു കാര്യങ്ങള്‍ സൂനു പറഞ്ഞു. നേരത്തെ വട്ടോലവള്ളിയില്‍ വേണു കണ്ട വിചിത്രജീവികളെല്ലാം സൂനു രൂപം മാറിവന്നതാണത്രേ. മനുഷ്യര്‍ വേഷം മാറുന്നത്ര എളുപ്പത്തില്‍ അവര്‍ക്കു രൂപം മാറ്റാന്‍ കഴിയും. ഇപ്പോഴുപയോഗിച്ചിരിക്കുന്ന മനുഷ്യക്കോലം പോലും യഥാര്‍ത്ഥമല്ല. ശരിക്കുള്ളതിന്റെയൊരു ചിത്രം സൂനു സ്ക്രീനില്‍ കാട്ടിക്കൊടുത്തു. അതിവിചിത്രം! എറുമ്പുകളോടാണു കൂടുതല്‍ സാമ്യം. ആറു കാലുകള്‍ ഇല്ലെന്നു മാത്രം."എന്തിനായിരുന്നു ആ വിചിത്ര വേഷങ്ങള്‍ കെട്ടിയത്‌?" വേണു ചോദിച്ചു."അതോ? നീ ഏതു തരക്കാരനാണെന്നു മനസ്സിലാക്കാന്‍. ആളക്രമിയാണോ എന്നറിയാതെ മുമ്പില്‍ വന്നാല്‍ വല്ല സാഹസവും കാട്ടിയാലോ! മുന്‍പൊരിക്കല്‍ എനിക്കങ്ങനെയൊരു കളിപ്പു പറ്റിയതാ. ഇതിനുമുമ്പത്തെ താവളം ആഫ്രിക്കന്‍ വനത്തിലൊരിടത്തായിരുന്നു. ഒരു പിഗ്മിയുടെ മുമ്പില്‍ ചെന്നു പെട്ടുപോയി. അയാളുണ്ട്‌ എന്റെ പുറകെ വിഷം പുരട്ടിയ അമ്പും തൊടുത്തോണ്ട്‌. ഒരുവിധം ഓടി രക്ഷപെട്ടു. ഹാവൂ!""എന്തിനാ ഓടിയത്‌?" വേണുവിനു സംശയം. "കയ്യില്‍ മൃത്യുകിരണമുണ്ടായിരുന്നില്ലേ?""അയ്യൊ! അതൊന്നും കൊല്ലാനുപയോഗിക്കുകയില്ല, നിവൃത്തിയുണ്ടെങ്കില്‍. അതൊക്കെ പേടിപ്പിക്കാന്‍ മാത്രം. ഒന്നാമത്‌ ഞങ്ങള്‍ അഹിംസയില്‍ വിശ്വസിക്കുന്നു. രണ്ടാമത്‌, ചെല്ലുന്ന നാട്ടിലെ നിയമസമാധാനത്തിലൊന്നും ഇടപെടാതെ മിണ്ടാതെയനങ്ങാതെ രഹസ്യമായി കാര്യം നടത്തി പോവുകയാണ്‌ ഞങ്ങളുടെ ഉദ്ദേശ്യം."ഴാവൂങ്ങുകാരുടെ ശാസ്ത്രീയാമായ സിദ്ധികള്‍ അമ്പരപ്പിക്കുന്നതായിരുന്നു. വസ്തുക്കള്‍ കൈ തൊടാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു മാറ്റുക, ദൂരെയുള്ള കാര്യങ്ങള്‍ ഒരിടത്തിരുന്നു തന്നെ നിരീക്ഷിക്കുക, കഴിഞ്ഞുപോയ സംഭവങ്ങളുടെ ചിത്രങ്ങളും ശബ്ദങ്ങളും പിടിച്ചെടുക്കുക തുടങ്ങി ഒട്ടനവധി അവിശ്വസനീയമായ കാര്യങ്ങള്‍ അവര്‍ക്കു നിഷ്പ്രയാസം സാധിക്കുമത്രേ. ആ പറഞ്ഞതിലൊന്നും വേണുവിനത്ര വിശ്വാസം വന്നില്ല. അവന്‍ വെല്ലുവിളിച്ചു. "എന്നാലിപ്പോള്‍ എന്റെ വീട്ടിലെന്താണു നടക്കുന്നതെന്നു കണ്ടുപിടിച്ചു പറയാമോ?""യാതൊരു വിഷമവുമില്ല. അതിലൊക്കെ വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്‌."അപ്പോഴാണു വേണു നേരത്തേ ചോദിക്കാനുദ്ദേശിച്ച ഒരു കാര്യം ഓര്‍ത്തത്‌. "ഇതാണോ വാഹനം? ഇതിനു ചക്രവും ചിറകുമൊന്നുമില്ലല്ലോ?""അതൊക്കെയുണ്ടാക്കാന്‍ ഏറിയാല്‍ മൂന്നു മിനിട്ടു മതി. അതില്‍ രണ്ടു മിനിട്ടു വേണുവിനെ പുറത്തിറക്കി കതകടയ്ക്കാനാണ്‌"ഇതു പറയുന്നതിനിടയില്‍ സൂനു തന്റെ കീബോര്‍ഡില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. ഒരു നീണ്ട "കീ" ശബ്ദം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു, "ദാ കണ്ടോളൂ, ഴാവൂങ്ങിലെ സൂപ്പര്‍ വിഷന്‍ ടെക്നോളജി". മുമ്പിലുള്ള സ്ക്രീനില്‍ ഒരു ചിത്രം തെളിഞ്ഞു. വാഹനത്തിനു തൊട്ടുപുറത്തെ കാട്‌.സാവധാനത്തില്‍ ആ ചിത്രം നീങ്ങി. കാടിന്റെ ബാക്കി ഭാഗങ്ങള്‍, വെളിയിലെ തെങ്ങിന്‍ തോപ്പ്‌, അവിടെ മേയുന്ന പശുക്കളും, പറമ്പില്‍ പണിചെയ്യുന്ന പണിക്കാരും, വീടിന്റെ മുറ്റം, അവിടെ കല്ലുകൊത്തിക്കളിക്കുന്ന ഗീത, അരമതിലിലിരുന്നു തലയിണയുറയില്‍ ചിത്രപ്പണി ചെയ്യുന്ന അമ്മ. തുന്നുന്ന ചിത്രം വരെ തെളിഞ്ഞു കാണാം. രണ്ടു തത്തകള്‍!"ഹായ്‌! നല്ല രസം!" വേണു തുള്ളിച്ചാടി. "ഇന്നൊരു പുകിലൊണ്ട്‌. ഞാന്‍ വീട്ടില്‍ച്ചെല്ലുമ്പോള്‍ പറയും, ചാത്തന്‍ സേവകൊണ്ട്‌ ഞാന്‍ അമ്മ തുന്നിയ ചിത്രമെന്താണെന്നറിഞ്ഞെന്ന്"."അയ്യോ! ചതിച്ചേക്കല്ലേ!" സൂനു അപേക്ഷിച്ചു. "അങ്ങിനെയൊക്കെ പറഞ്ഞാല്‍ ഞാനിവിടുള്ള കാര്യം മറ്റുള്ളവരറിയും. അതു ശരിയാവില്ല. നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വേണുവിനെപ്പോലും അറിയിക്കാതെ കഴിച്ചേനേ. നിങ്ങള്‍ മനുഷ്യര്‍ പലരീതിക്കാരാണ്‌ ചിലര്‍ക്കു അക്രമവാസന കൂടും. രക്ഷപെടാന്‍ വേണ്ടി എനിക്കു രണ്ടേ വഴിയുള്ളു. ഒന്ന് ഉടനടി സ്ഥലം വിടല്‍. അല്ലെങ്കില്‍ തിരിഞ്ഞു നിന്ന് മൃത്യുകിരണം പ്രയോഗിക്കല്‍."കാര്യങ്ങളുടെ കിടപ്പു വേണുവിനു നല്ലതു പെലെ മനസ്സിലായി. രണ്ടും നല്ലതല്ല. സൂനു പോവുകയും വേണ്ട, തന്റെയാളുകള്‍ക്ക്‌ അപകടം വരുകയുമരുത്‌. "ശരി, ഞാന്‍ സൂക്ഷിച്ചോളാം" അവന്‍ വാക്കുകൊടുത്തു.പിന്നെ സൂനു വേണുവിന്റെ വീട്ടിലുള്ളവരേപ്പറ്റിയൊക്കെ പലതും ചോദിച്ചു. അച്ഛന്‍ അമ്മ, മുത്തശ്ശി ഇവരെക്കുറിച്ചെല്ലാം പറഞ്ഞപ്പോള്‍ ഒരു മുത്തശ്ശിക്കഥ കേട്ടതുപോലെ രസിച്ചിരിക്കുകയായിരുന്നു, സൂനു. അയാളുടെ മാതാപിതാക്കളേപ്പറ്റി ചോദിച്ചപ്പോള്‍ ചെറിയൊരു വേദനകലര്‍ന്നപുഞ്ചിരിയോടെ സൂനു പറഞ്ഞു, "പരീക്ഷണശാലകളിലെ കുപ്പികളെയും, നാളികളെയും, പാത്രങ്ങളെയുമൊക്കെ അച്ഛനമ്മമാരെന്നു വിളിക്കാമെങ്കില്‍ എനിക്കുമുണ്ടേതോ ഒരച്ചനുമമ്മയും". ഈ ഉത്തരം കേട്ടിട്ട്‌ വേണുവിനുണ്ടായ അമ്പരപ്പു നീക്കാന്‍ അയാള്‍ തുടര്‍ന്നു പറഞ്ഞു, "സ്ത്രീപുരുഷബന്ധം വഴി സന്താനങ്ങളുണ്ടാകുന്ന രീതി ഴാവൂങ്ങില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിയമവിരുദ്ധമാക്കി.""പിന്നേ?""പരീക്ഷണശാലകളിലും യന്ത്രശാലകളിലുമാണ്‌ കുട്ടിയുടെ ഉല്‍പ്പാദനം, വളര്‍ച്ച ഇതൊക്കെ. അതിനിടയില്‍ കൊടുക്കുന്ന പഷ്ടികവസ്തുക്കള്‍, മരുന്നുകള്‍ ഇവയൊക്കെ ഉണ്ടാകാനിരുക്കുന്ന കുട്ടി എന്തിനുള്ളതാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ നിശ്ചയിക്കുന്നത്‌. അതും ചെയ്യുന്നതു കമ്പ്യൂട്ടറുകളാണ്‌. എന്നെ ഭൂമിയുല്‍ വന്നു ജീവിക്കാനും, പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താനുമാണു സൃഷ്ടിച്ചത്‌. അതുകൊണ്ടാണ്‌ എനിക്കു ഭൂമിയേപ്പറ്റി ഇത്രയൊക്കെ അറിയുന്നത്‌. മിക്ക ഴാവൂങ്ങുകാര്‍ക്കും ഭൂമി ഉള്ളതായിത്തന്നെ അറിയില്ല."

ഴാവൂങ്ങിലെ കഥ, ഭൂമിയിലേതും

സമര്‍പ്പണം:ബാലമനസ്സറിഞ്ഞ ബാലസാഹിത്യകാരന്മാര്‍ക്ക്‌ - പ്രത്യേകിച്ച്‌ എന്‍.കെ. ദേശം, വേണു വാരിയത്ത്‌, മോഹന്‍ദാസ്‌ മുത്തലപുരം എന്നിവര്‍ക്ക്‌
ഴാവൂങ്ങിലെ കഥ, ഭൂമിയിലേതും
(ഒരു കാല്‍പനിക ശാസ്ത്രീയ കഥ)
ബൈ: ബാലേന്ദു
സര്‍പ്പക്കാവിലെ സന്ദര്‍ശകന്‍.
തരം കിട്ടുമ്പോഴൊക്കെ വീട്ടിനടുത്തുള്ള സര്‍പ്പക്കാവില്‍ പോയിരിക്കുന്നത്‌ വേണുവിന്‌ വളരെ ഇഷ്ടമുള്ള കാര്യമാണ്‌. എന്നും നടക്കുന്ന കാര്യമല്ല. പഠിത്തമുള്ള ദിവസങ്ങളില്‍ പകല്‍ സമയത്തൊന്നും സാധിക്കില്ല. രാത്രിയില്‍ കയറിപ്പോകാന്‍ പറ്റിയ സ്ഥലമല്ലല്ലോ സര്‍പ്പക്കാവ്‌. പക്ഷേ ഒഴിവുദിവസങ്ങളിലെ കഥ അതല്ല. മുഴുവന്‍ പകലും അതിനുള്ളില്‍ ചിലവിടും. വായനയും എഴുത്തും പകലുറക്കവുമൊക്കെ അതിനുള്ളില്‍ത്തന്നെ. എന്നും പച്ചപിടിച്ച്‌ ഇടതൂര്‍ന്നു നില്‍ക്കുന്ന അസ്സല്‍ കാടാണ്‌ ആ അരയേക്കര്‍ പുരയിടം. വേണുവിന്റെ കുടുംബത്തിലുള്ളവരുടെ തികഞ്ഞ ഈശ്വരവിശ്വാസം കൊണ്ടു മാത്രമാണ്‌ അത്‌ നിലനില്‍ക്കുന്നത്‌. അതല്ലായിരുന്നെങ്കില്‍, നഗരാതിര്‍ത്തിക്കടുത്തു ഇത്രയും വന്മരങ്ങളുണ്ടോ ഇത്രയൂം കാലം ശേഷിക്കുന്നു? ഈ കാട്ടിനുള്ളില്‍ എല്ലാ നാഗദൈവങ്ങളും ഉണ്ടത്രേ! കൂടാതെ നിരവധി ചാത്തന്മാരും യക്ഷികളും. അതിലെ ഓരോ നാഗത്തന്മാരും, ദേവതകളും അവിടെ വന്നെത്തിയതിന്റെ പിന്നില്‍ കഥകളുണ്ട്‌. അവയൊക്കെ മുത്തശ്ശി പറഞ്ഞ്‌ അവന്‍ കേട്ടിട്ടുണ്ട്‌. ഒട്ടു മിക്കതും മന്ത്രവാദം നടത്തി ബാധയൊഴിപ്പിച്ച കഥകള്‍! മിക്ക കഥകളും ഒരുപോലെ തന്നെ. കുടുംബത്തിലാര്‍ക്കെങ്കിലും പതിവില്ലാത്ത അസുഖമെന്തെങ്കിലും വന്നാല്‍ ജ്യോീത്സ്യനെ വരുത്തുകയായി. അയാള്‍ പൊടി കൊണ്ടു കളം വരച്ച്‌ കവടി നിരത്തി, ചിലപ്പോള്‍ വെറ്റിലയില്‍ മഷി തേച്ച്‌ എന്തൊക്കെയോ കണക്കു കൂട്ടി ഒരു യക്ഷിയുടേയോ,ഗന്ധര്‍വ്വന്റേയൊ, പ്രേതാത്മാവിന്റേയോ പേരു പറയും. പിന്നെ മന്ത്രവാദിയുടെ വരവായി. അയാളുടെ പരിപാടികള്‍ കുറേക്കൂടി വിസ്തരിച്ചാണ്‌. കളങ്ങള്‍ക്കു നിറങ്ങള്‍ കൂടും. പന്തങ്ങള്‍, തെള്ളിയേറ്‌ കടുപ്പമുള്ള ശബ്ദത്തിലുച്ചരിക്കുന്ന മന്ത്രങ്ങള്‍ അങ്ങിനെ പലതും. കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മന്ത്രവാദി ബാധയോടു ഒഴിഞ്ഞുപോകാന്‍ കല്‍പ്പിക്കും. സര്‍പ്പക്കാവിലെ ഇലഞ്ഞിത്തറയിലെ കല്ലുകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി ചേരും. ഈയിടെയായി അത്രയധികമൊന്നും പ്രശ്നം വയ്ക്കലും മന്ത്രവാദവും നടക്കാറില്ല. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നാണു അച്ഛന്റെ പക്ഷം. വല്ലപ്പോഴും, പ്രത്യേകിച്ച്‌ മുത്തശ്ശി വല്ലാതെ നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍ മാത്രം. പക്ഷേ, പൂജകള്‍ മുടങ്ങാറില്ല. മുത്തശ്ശി പറയുന്ന കഥകളൊക്കെ വേണുവിനു മനഃപാഠമാണ്‌. നല്ല വിശ്വാസവും. സര്‍പ്പക്കാവിലുള്ള ദേവതകളെയൊന്നും അവനു പേടിയില്ല. ചുറ്റുപാടുകള്‍ വ്യക്തമായി കാണാന്‍ പാകത്തില്‍ വെളിച്ചമുണ്ടെങ്കില്‍ ഏതു സമയത്തു വേണമെങ്കിലും അവന്‍ ആ കാട്ടിനുള്ളില്‍ പോകും. അവന്റെ കൂട്ടുകാരില്‍ ഒരാള്‍ക്കു പോലും അതിനുള്ളില്‍ കടക്കാന്‍ ധൈര്യമില്ല. അടുത്തു പോകുന്നവര്‍ തന്നെ ചുരുക്കം. പാമ്പെന്നും ഭൂതമെന്നുമൊക്കെ കേട്ടാല്‍ത്തന്നെ പേടിക്കുന്നവര്‍ സര്‍പ്പക്കാവില്‍ നിന്നും പറ്റുന്നത്ര അകലത്തേ നില്‍ക്കൂ. പക്ഷേ വേണുവിനറിയാം ദേവതകളായാലും ജീവികളായാലും അങ്ങോട്ടുപദ്രവിച്ചാലേ അവ മനുഷ്യനെ ഉപദ്രവിക്കൂ എന്ന്. മറ്റുള്ളവരുടെ ഭയം വേണുവിനൊരു സൗകര്യമായിട്ടാണു അനുഭവപ്പെടാറുള്ളത്‌. വേണുവിന്റെ അച്ഛനും പേടിയില്ല. എന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാലേ കാട്ടില്‍ കയറാറുള്ളൂ. വലിയ പോലീസുദ്യോഗസ്ഥനാണ്‌. നാട്ടിലെ കേസുകള്‍ തീര്‍ന്നിട്ടു വേണ്ടേ കാട്ടിലേതു നോക്കാന്‍! അമ്മയ്ക്കും അനുജത്തി ഗീതയ്ക്കും കാട്ടില്‍ വരാന്‍ യാതൊരു താല്‍പര്യവുമില്ല. അവന്റെ 'വനവാസ'ത്തിനേപ്പറ്റി അവരെപ്പോഴും കളിയാക്കും. അമ്മ പറയാറുള്ളത്‌. "അവന്‍ കാരണോന്മാര്‍ക്കു കൂട്ടിരിക്കാന്‍ പോയിരിക്യാ" എന്നാണ്‌. ഗീതയുടെ അഭിപ്രായം, "വേണ്വേട്ടന്‍ തപസ്സു ചെയ്യുക" യാണെന്നും. ആരെന്തു പറഞ്ഞാലും അവനൊരു കൂസലുമില്ല. തിരുവാതിര കളിക്കാന്‍ അമ്മ പാടാറുള്ള ഒരു പാട്ടില്‍ പറയുന്നതു പോലെ, 'വനസുഖമാരറിഞ്ഞു!' ഉച്ചവെയിലത്തു പോലും സുഖമായ തണുപ്പാണവിടെ. കൂട്ടിനാണെങ്കില്‍ എണ്ണിയാല്‍ തീരാത്തത്ര ജന്തുവര്‍ഗ്ഗങ്ങളും.അന്നത്തെ പകല്‍ നല്ല ചൂടുള്ളതായിരുന്നു. വലിയ അവധി തുടങ്ങിയിട്ട്‌ രണ്ടാഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. അമ്മാവന്മാര്‍ ചിറ്റമ്മമാര്‍ തുടങ്ങിയവരുടെയെല്ലാം വീടുകളിലേയ്ക്കുള്ള ആണ്ടു തോറും പതിവുള്ള ചുറ്റിയടി പൂര്‍വ്വാധികം ഭംഗിയായി കഴിഞ്ഞു. വേണുവിന്‌ അതൊരു വഴിപാടു പോലെയാണ്‌. അവിടെയെങ്ങും കാടും തോടും മേടുമൊന്നുമില്ല. റബ്ബറല്ലാതെ മരങ്ങളുമില്ല. അറുബോറ്‌! സദാസമയവും ടീവീയുടെ മുമ്പില്‍ത്തന്നെ എല്ലാവരും. ചാനലുകളില്‍ പരിപാടിയില്ലെങ്കില്‍ സി.ഡി കൊണ്ടു വരും. വേണുവിന്റെ 'കാടത്തത്തെ' അവരെല്ലാം കളിയാക്കും. ജംഗ്ലീ, കാട്ടുമനുഷ്യന്‍, വനവാസി, .റ്റാര്‍സന്‍ എന്നൊക്കെ വിളിക്കുന്നവരുണ്ട്‌. എല്ലാത്തിനും കഥകളിയായിട്ടുള്ള കുട്ടമ്മാവനാണെങ്കില്‍ അവനെക്കണ്ടാലപ്പോള്‍ പാടും, "എടുത്തു വാളും അമ്പും വില്ലും .. " തീരെ ഒഴിവാക്കാനാവാത്ത സന്ദര്‍ശനങ്ങള്‍ കഴിച്ചുകൂട്ടി മടങ്ങിവന്നിട്ട്‌ അധികനേരമായില്ല. ധൃതിയില്‍ ഊണു കഴിച്ചിട്ട്‌ കൈകഴുകിയയുടന്‍ വേണു സര്‍പ്പക്കാവിലേയ്ക്കോടുന്നതു കണ്ട്‌ അമ്മ കളിയാക്കി, "വേഗം ചെല്ലൂ, ദെവസങ്ങളായില്ലേ നെന്നെ കണ്ടിട്ട്‌! കാരണോന്മാര്‌ കാത്തിരിക്കണ്‌ണ്ടാവും!"ഇത്തവണ വേണുവിന്റെ കാടിനോടുള്ള സ്നേഹം കുറച്ചു കൂടുതലായിട്ടുണ്ട്‌. അവന്റെ ഒരമ്മാവന്റെ മകളുടെ ഭര്‍ത്താവ്‌, ബാലേട്ടന്‍, ചെയ്ത മൂന്നുമണിക്കൂര്‍ പ്രസംഗമാണു കാരണം. വിഷയം പരിസ്ഥിതി സംരക്ഷണം. പ്രകൃതിയെ കീഴടക്കാനുള്ള ശ്രമത്തിനിടയില്‍ മനുഷ്യന്‍ ചെയ്തുകൂട്ടിയ കടുംകൈകളേപ്പറ്റി അങ്ങേരു പറയുന്നതു കേട്ടാല്‍ ആയിരം നാവുകളുണ്ടെന്നു തോന്നും.കേരളത്തിലും തമിഴ്‌നാട്ടിലും നിലവിലുള്ള മിക്ക പഴയ ആരാധനാസമ്പ്രദായങ്ങളും പ്രകൃതിസ്നേഹത്തില്‍ നിന്നും ഉടലെടുത്തതാണത്രേ! മരങ്ങളേയും, പുഴകളേയും, മലകളേയുമൊക്കെ ആരാധിക്കുന്നതിനു കാരണവും അതാണ്‌. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ കൊടിയടയാളമാണു പാമ്പ്‌. ബാലേട്ടന്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ പുതിയതായെന്തെങ്കിലും കേട്ടതുപോലെയല്ല, മുമ്പു കേട്ടതൊക്കെ വീണ്ടും ഓര്‍മ്മപ്പെടുത്തിയതുപോലെയാണു വേണുവിനു തോന്നിയത്‌.പതിവനുസരിച്ച്‌ ഇലഞ്ഞിത്തറയ്ക്കു കുറ്റും ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടാണ്‌ അവന്‍ കാവിനുള്ളില്‍ കടന്നത്‌. അവന്‍ ഏറ്റവുമിഷ്ടമുള്ള ഈട്ടിമരത്തണലിലെ തുറസ്സിലയ്ക്കു നടന്നു. ഈട്ടിയുടെ തുഞ്ചത്തുനിന്നും തൂങ്ങിയിറങ്ങി കുറച്ചകലെ നില്‍ക്കുന്ന ഒടുകിലേയ്ക്കു കയറിക്കിടക്കുന്ന ഒരു കൂറ്റന്‍ വട്ടോലവള്ളിയുണ്ട്‌. ഒരു പടുകൂറ്റന്‍ പെരുമ്പാമ്പാണെന്നു തോന്നും. താഴത്തെ വളഞ്ഞയറ്റം തറയില്‍ നിന്നും കഷ്ടിച്ചു നാലടി ഉയരത്തിലാണ്‌. അതില്‍ക്കയറിയാല്‍ ഇരുന്നോ കിടന്നോ ആടാം. ഒരു 'വലത്തൊട്ടില്‍' പോലെ. ഈട്ടിയുടെ ചുവട്ടിലിരുന്നാല്‍ കാണാന്‍ പലതുമുണ്ട്‌. ഇലച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയില്‍, തടികളില്‍ കൂട്ടം ചേര്‍ന്നിരിക്കുന്ന തേനീച്ചകള്‍, എല്ലായ്പ്പോഴും ചിലച്ചുകൊണ്ട്‌ പാറിപ്പറന്നു നടക്കുന്ന ഒരുപാടിനം കിളികള്‍, ചോദ്യചിഹ്നം പോലെ വളഞ്ഞ വാലുകളും തുള്ളിച്ചുകൊണ്ടു ചാടിയോടി നടക്കുന്ന അണ്ണാറക്കണ്ണന്മാര്‍, ചിലപ്പോഴൊക്കെ മുയലുകളും, കീരികളും. അണ്ണാന്‍ ഇടയ്ക്കിടെ കരിയിലകള്‍ക്കിടയില്‍ നിന്നും എന്തൊക്കെയോ പൊക്കിയെടുത്തു കൊണ്ട്‌ ഓടുന്നതു കാണാം. വേണുവിന്‌ എത്ര സൂക്ഷിച്ചു നോക്കിയാലും ആ കരിയിലക്കൂട്ടത്തില്‍ മറ്റൊന്നും കാണാന്‍ കഴിയാറില്ല. പക്ഷേ അണ്ണാനും പക്ഷികള്‍ക്കും പറ്റും.വേണു പതിവുപോലെ ഈട്ടിച്ചുവട്ടിലെ കരിയിലമെത്തയില്‍ പോയിരുന്നു. ചുറ്റും കണ്ണോടിച്ചു. അവന്‍ കയറിയിരിക്കാറുള്ള വട്ടോലവള്ളിയിലതാ ഒരു കുഞ്ഞിക്കി.ലീ. സാധാരണ കാണാറുള്ള കിളികളേപ്പോലെയൊന്നുമല്ല നിറം. ചുണ്ടും കണ്ടിട്ടുള്ള ആകൃതിയിലല്ല. പുതിയ ഇനമേതോ ആണ്‌. വീട്ടില്‍ ചെല്ലുമ്പോള്‍ പക്ഷിവിജ്ഞാനകോശത്തില്‍ നോക്കാം. ആ കിളി കുറേ നേരം അവനേത്തന്നെ നോക്കി. വിചിത്രമായി തലചരിച്ചും ചാച്ചും. പിന്നെ അതിവിചിത്രമായ ശബ്ദത്തില്‍ ഉറക്കെ ചിലച്ചിട്ട്‌ പറന്നു പോയി.ഏറെക്കഴിഞ്ഞില്ല, ഒടുകിന്റെ വശത്തുനിന്നും വള്ളി വഴി ഒരു ജന്തു ഇറങ്ങി വന്നു; ഒറ്റനോട്ടത്തില്‍ അണ്ണാനേപ്പോലെ. പക്ഷെ എടുപ്പും നടപ്പുമൊന്നും അണ്ണാനെപ്പോലെയല്ല. പിരുപിരാ ഓടുന്നതിനു പകരം കുരങ്ങും നായുമൊക്കെ നടക്കുമ്പൊലെ. വാലാണെങ്കില്‍ ചാവാലിപ്പട്ടികളെപ്പോലെ വളച്ചു കാലുകള്‍ക്കിടയില്‍. വേണുവിനു ചിരിപൊട്ടിപ്പോയി. ചിരികേട്ടു ഞെട്ടിയതുപോലെ അതു ധൃതിയില്‍ തിരിച്ചുപോയി.ഏറെക്കഴിഞ്ഞില്ല, മറ്റൊരു വിചിത്രജന്തുവിന്റെ വരവായി. ആകൃതി പാമ്പിന്റേത്‌. കടും നീലനിറം. ഇഴഞ്ഞും പുളഞ്ഞുമൊന്നുമല്ല വരവ്‌. ചാണ്‍ വെച്ചു നീങ്ങുന്ന പുഴുവിനെപ്പോലെ. ഇങ്ങനെയൊരു പാമ്പിനേപ്പറ്റി വേണു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.ഇതെന്താ വിചിത്രജീവികളുടെ ഫാഷന്‍ പരേഡോ മറ്റോ ആണോ? അതോ താന്‍ സ്വപ്നത്തിലാണോ? വേണു ഒന്നിളകിയിരുന്നു. വള്ളിയുടെ താഴത്തെയറ്റത്തെത്തിയിട്ട്‌ പാമ്പും തിരികെപ്പോയി. പോക്കു നല്ല വേഗതയിലാണ്‌.ഇനിയും വല്ലതുമുണ്ടോ ആവോ? മൂന്നു കൊമ്പുള്ള മുയലോ, തൂവലുകളുള്ള വവ്വാലോ, കുപ്പായമിട്ട കുരങ്ങോ! എന്തായാലും വരട്ടെ. രസമായിരിക്കും.അടുത്തതായി പ്രത്യക്ഷപ്പെട്ട ജീവി അവന്‍ പ്രതീക്ഷിച്ചതിനേക്കാളെല്ലാമേറെ വിചിത്രമായിരുന്നു. ഒരടിയോളം മാത്രം പൊക്കമുള്ള ഒരു കൊച്ചുമനുഷ്യന്‍! ആ കൊച്ചന്‍ നടക്കുമ്പോള്‍ ബാലന്‍സില്ലാത്തതുപോലെ രണ്ടുവശത്തേയ്ക്കും ആടുന്നുണ്ടായിരുന്നു. താഴത്തെയറ്റത്തെത്തിയപ്പോള്‍ മുഖം ശരിക്കു കണ്ടു. ഒരു കൊച്ചു കുട്ടിയുടേതു പോലെ. വല്ല കുട്ടിച്ചാത്തനുമായിരിക്കുമോ? മുത്തശ്ശി പറഞ്ഞിട്ടുള്ള ഒരു കഥ അവനോര്‍ത്തു. പണ്ട്‌ തേവലശ്ശേരി നമ്പി ഇലഞ്ഞിത്തറയില്‍ പിടിച്ചിരുത്തിയ കുട്ടിച്ചാത്തനേപ്പറ്റി. മുന്‍നിരയില്‍ ഇടത്തുനിന്നും മൂന്നാമത്തെ കല്ല്. ഏതു ചാത്തനുമാവട്ടെ, അവനറിയാം, ഈശ്വരനാമം ജപിച്ചാല്‍ അടുത്തു വരില്ല. അവന്‍ ഉറക്കെ പറഞ്ഞു, "ഓം നമഃശിവായ." അവന്‍ പറഞ്ഞു തീര്‍ന്നതും ആ കൊച്ചുമനുഷ്യനും അതാവര്‍ത്തിച്ചു, "ഓം നമഃശിവായ." ശബ്ദം വലിയ ആളുടേതു പോലെ. വേണുവിന്‌ നല്ല ധൈര്യമായി. ഏതായാലും ദുര്‍ദ്ദേവതകളൊന്നുമല്ല. ആയിരുന്നെങ്കില്‍ ശിവപഞ്ചാക്ഷരി ജപിക്കുമായിരുന്നില്ല.ഏങ്കില്‍പ്പിന്നെ ഇതാരാണ്‌? അഥവാ എന്താണ്‌?ആ കൊച്ചുമനുഷ്യന്‍ വള്ളിയില്‍ നിന്നും താഴെയിറങ്ങി. പെട്ടെന്നു നിലത്തെത്തുകയല്ല ചെയ്തത്‌. സൂചിത്തുള വീണ ബലൂണ്‍ പോലെ സാവധാനം. തറയിലെത്തിയയുടന്‍ അയാള്‍ വേണുവിന്റെ അടുത്തേയ്ക്കു നീങ്ങി. നടന്നല്ല റോളര്‍ സ്കേറ്റില്‍ ഉരുളുന്നതുപോലെ.അടുത്തെത്തിയ ഉടന്‍ അയാല്‍ തന്റെ ഇടത്തെ കൈത്തണ്ടയില്‍ വലതു കയ്യിലെ വിരലുകള്‍ കൊണ്ടു മൊബെയില്‍ ഫോണിലേതുപോലെ കുറെ അമുക്കി. പൊടുന്നനെ അയാള്‍ വലുതാകാന്‍ തുടങ്ങി. വേണു ഞെട്ടി. ഇതെന്ത്‌? വാമനാവതാരമോ?വേണു ചാടിയെഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു. "ആക്രമിക്കരുത്‌. ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല." തന്റെ പൊക്കം ഏതാണ്ടു വേണുവിനോളമായപ്പോള്‍ ആ മനുഷ്യന്‍ വളര്‍ച്ച മതിയാക്കി. ഇത്ര രസികനായ ഒരുത്തനെ ആക്രമിക്കാനോ? എന്തിന്‌? വേണു മനസ്സിലോര്‍ത്തു.വേണു മറുപടി പറയും മുമ്പ്‌ ആ മനുഷ്യന്‍ പറഞ്ഞു, "എന്നെ ഉപദ്രവിച്ചാല്‍ നിന്നെ നശിപ്പിക്കാന്‍ എനിക്കൊരു നിമിഷം മതി, ദാ ഇങ്ങനെ."ഇത്രയും പറഞ്ഞ്‌ അയാള്‍ തന്റെ ഇടത്തേക്കയ്യുടെ ചൂണ്ടുവിരല്‍ അല്‍പ്പമകലെക്കിടന്ന ഒരു കരിങ്കല്ലിനു നേരേ ചൂണ്ടി. ഇടിമിന്നല്‍ പോലൊരു വെളിച്ചം. അ.റ്റുത്ത നിമിഷത്തില്‍ കല്ലുകിടന്നിടത്ത്‌ ഒരു കൂന ചാരം മാത്രം.ഇയാളാരാ ശിവനോ? പക്ഷേ ശിവന്റെ തീ കണ്ണിലല്ലേ? സൗകര്യത്തിനു കയ്യിലേയ്ക്കു മാറ്റിയതാണോ?വേണു പരിഭ്രമിച്ചെന്നറിഞ്ഞിട്ടാവണം അയാള്‍ തുടര്‍ന്നു, "പേടിക്കേണ്ട."വേണു മറുപടി പറയാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ ചുണ്ടില്‍ വിരല്‍ വച്ച്‌ നിശ്ശബ്ദം എന്നു കാണിച്ചു. എന്നിട്ടു പറഞ്ഞു, "കൂടുതല്‍ പറയാന്‍ തര്‍ജ്ജമ യന്ത്രം വേണം. അതു വാഹനത്തില്‍ .. അവിടെ"അയാള്‍ ചൂണ്ടിയതു കാടിന്റെ നടുവിലേയ്ക്കായിരുന്നു. വാഹനം, തര്‍ജ്ജമയന്ത്രം! എന്താണതെല്ലാം? വേണു മിഴിച്ചുനിന്നു."പിന്നാലെ വാ!" എന്നു പറഞ്ഞിട്ട്‌ അയാള്‍ ആ വശത്തേയ്ക്കു നടന്നു. കണ്ടിടത്തോളം ഈ വാമനശിവന്‍ചാത്തനെ അനുസരിക്കയാണു ഭേദമെന്നു വേണു തീരുമാനിച്ചു. അല്ലെങ്കിലും തന്റെ സര്‍പ്പക്കാവില്‍ അനുവാദം കൂടാതെ കടന്നു കൂടിയ കക്ഷി ആരാണെന്നറിയണമല്ലോ!ഒന്നും മിണ്ടാതെ വേണു അപരിചിതന്റെ പിന്നാലെ നടന്നു.